ഒമാൻ വാർത്തകൾ

മോദിയെ വരവേറ്റ് ഒമാൻ; സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഇന്ന് ഒപ്പിടും

Dec 18, 2025 - 07:31
 0  1
ഒമാൻ വാർത്തകൾ

 മസ്കറ്റ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി. മസ്‌കറ്റിലെ റോയൽ വിമാനത്താവളത്തിലെത്തിയ മോദിയ്ക്കും പ്രതിനിധി സംഘത്തിനും വൻ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് അൽ ബുസ്ഥാൻ പാലസ് ഹോട്ടലിൽ എത്തിയ നരേന്ദ്ര മോദിയെ പരമ്പരാകൃത ഇന്ത്യൻ - ഒമാനി നൃത്തങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഇന്ന് ഒപ്പുവെക്കും. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറിനായുള്ള ചർച്ചകൾ 2023 നവംബറിൽ ആരംഭിച്ചതാണ്. തുടർന്ന് ഈ വർഷം പൂർത്തിയാക്കി. ഈ കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ ആണ് ലക്ഷ്യമിടുന്നത്. അതുപോലെ സേവന മേഖലയിലെ വ്യാപാരം സുഗമമാക്കാനും നിക്ഷേപം ആകർഷിക്കാനും ഇത് സഹായിക്കും.

ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കരാറിൽ ഒപ്പുവെക്കാനായി മസ്‌കറ്റിലെത്തിയിട്ടുണ്ട്. മസ്‌കറ്റിൽ നടന്ന ഒമാൻ - ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കവേ, ഇരു രാജ്യങ്ങളിലെയും വിദഗ്ധ സംഘങ്ങൾ കരാർ പൂർത്തിയാക്കാൻ വലിയ പരിശ്രമം നടത്തിയതായി അദ്ദേഹം പറഞ്ഞു. ഏകദേശം 20 വർഷത്തിനു ശേഷമാണ് ഒമാൻ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനുമുമ്പ് 2006 ജനുവരിയിൽ അമേരിക്കയുമായാണ് ഒമാൻ സമാനമായ ഒരു കരാർ ഒപ്പുവെച്ചത്. ഈ സ്വതന്ത്ര വ്യാപാര കരാർ നിങ്ങളേവർക്കും വലിയ അവസരങ്ങൾ നൽകുമെന്ന് ഗോയൽ ബിസിനസ് പ്രതിനിധികളോട് പറഞ്ഞു.തുണിത്തരങ്ങൾ, പാദരക്ഷകൾ, ഓട്ടോ, ഓട്ടോ ഘടകങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, കാർഷിക രാസവസ്തുക്കൾ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ, ഗവേഷണ വികസനം, ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളിലും സഹകരണം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ്ജ പരിവർത്തനം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ, സ്റ്റാർട്ടപ്പുകൾ എന്നിവയാണ് സഹകരണത്തിനുള്ള നാല് പ്രധാന മേഖലകൾ.

ഇന്ത്യയുടെ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. രാഷ്ട്രീയമായി അസ്ഥിരമായ ഒരു മേഖലയിലെ പ്രധാനപ്പെട്ട വ്യാപാര മാർഗ്ഗങ്ങളിലേക്കുള്ള പ്രവേശനം ഒമാൻ വഴി ഇന്ത്യക്ക് ലഭിക്കുന്നു എന്നത് ഈ ബന്ധത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എണ്ണ ഇതര ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നാലാമത്തെ വലിയ ഉറവിടം കൂടിയാണ് ഒമാൻ.

2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. ഒമാൻ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ ഇതര ഇറക്കുമതി ഉറവിടമാണ്. അതുപോലെ, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഒമാൻ. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ലൈറ്റ് ഓയിൽ, അലുമിനിയം ഓക്സൈഡ്, അരി, ബോയിലറുകൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, വിമാന ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങളിൽ ക്രൂഡ് പെട്രോളിയം, എൽഎൻജി, യൂറിയ, ഓർഗാനിക് കെമിക്കൽസ്, അമോണിയ, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, പ്ലാസ്റ്റിക് എന്നിവയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0