T 20 ക്രിക്കറ്റ്‌

ടി20യില്‍ ഇന്ത്യ പിന്നിടുന്നത് മികച്ച വര്‍ഷം; വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

Dec 24, 2025 - 11:39
 0  1
T 20 ക്രിക്കറ്റ്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ 2025 വര്‍ഷം വിജയത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ മാറ്റങ്ങളും ചരിത്രവിജയങ്ങളും ഈ വര്‍ഷം ഉണ്ടായി.

2025ല്‍ ഇന്ത്യ 21 ടി20 മത്സരങ്ങളിലാണ് പങ്കെടുത്തത്. ഇതില്‍ 15 വിജയങ്ങള്‍ നേടി. മൂന്ന് മാച്ചുകളില്‍ തോറ്റപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ അവസാനിച്ചു. രണ്ട് മത്സരങ്ങള്‍ ഫലം കണ്ടില്ല. ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ 4-1 വിജയത്തോടെയാണ് വര്‍ഷം ആരംഭിച്ചത്. സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് കിരീടം ചൂടി. പിന്നാലെ ഓസ്‌ട്രേലിയയെ 2-1 ന് അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ മണ്ണിലും കീഴടക്കി.

2025ല്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയവരില്‍ ഒന്നാമന്‍ അഭിഷേക് ശര്‍മയാണ്. ഇന്ത്യയുടെ 21 മല്‍സരങ്ങളിലും അദ്ദേഹം പങ്കെടുത്ത് 859 റണ്‍സ് നേടി. 42.95 ശരാശരി, 193.46 സ്‌ട്രൈക്ക് റേറ്റ് എന്ന മികച്ച നേട്ടത്തോടെയാണിത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ താരങ്ങളില്‍ അഭിഷേക് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ 54 പന്തില്‍ നിന്ന് 135 റണ്‍സ് നേടി. ഏഴ് ഫോറുകളും 13 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് ഈ മിന്നുന്ന ഇന്നിങ്‌സ്. ഏഷ്യാ കപ്പില്‍ ദുബായില്‍ പാകിസ്ഥാനെതിരെ 39 പന്തില്‍ നിന്ന് 74 റണ്‍സും ശ്രീലങ്കയ്ക്കെതിരെ 31 പന്തില്‍ നിന്ന് 61 റണ്‍സും നേടി. മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെ 37 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയതാണ് മറ്റൊരു ശ്രദ്ധേയ ഇന്നിങ്‌സ്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സിന്റെ റെക്കോഡ് സൂര്യകുമാറിന്റെ പേരിലാണ്. 2022 ല്‍ 31 മത്സരങ്ങളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്‌ട്രൈക്ക് റേറ്റിലും സൂര്യ 1,164 റണ്‍സ് നേടി. രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണിത്.

കൂടുതല്‍ റണ്‍സിന്റെ റെക്കോഡ് പട്ടികയില്‍ നാലാം സ്ഥാനവും സൂര്യകുമാറിനുണ്ട്. ഇപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ 2023ല്‍ 18 ടി20 മത്സരങ്ങളില്‍ (17 ഇന്നിങ്സ്) 48.86 ശരാശരിയിലും 155.95 സ്‌ട്രൈക്ക് റേറ്റിലും 733 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്.

2022-ല്‍ 781 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. 20 ടി20 മത്സരങ്ങളില്‍ 138.23 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 55.78 ശരാശരിയില്‍ 2022 അദ്ദേഹം അവസാനിപ്പിച്ചു. ഏഷ്യാ കപ്പില്‍ ദുബായില്‍ അഫ്ഗാനിസ്ഥാനെതിരെ 61 പന്തില്‍ നിന്ന് 122* റണ്‍സ് നേടിയതാണ് ആ വര്‍ഷത്തെ മികച്ച പ്രകടനം.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ ഇന്ത്യക്കാരന്‍ ശിഖര്‍ ധവാന്‍ ആണ്. 2018 ല്‍ 40.52 ശരാശരിയിലും 147.22 സ്‌ട്രൈക്ക് റേറ്റിലും അദ്ദേഹം 689 റണ്‍സ് നേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0