Jallikattu 2026

2026ലെ ആദ്യ ജല്ലിക്കെട്ടിന് തച്ചൻകുറിച്ചിയിൽ ഇന്ന് തുടക്കം; കർശന സുരക്ഷയെന്ന് കളക്ടർ

Jallikattu 2026

ചെന്നൈ: ചരിത്ര പ്രസിദ്ധമായ ജല്ലിക്കെട്ടിന് തമിഴ്നാട്ടിൽ ഇന്ന് തുടക്കം. 2026ലെ ആദ്യ ജല്ലിക്കെട്ട് പുതുക്കോട്ടൈ ജില്ലയിലെ തച്ചൻകുറിച്ചി ഗ്രാമത്തിലാണ് നടക്കുക. ഗാന്ധർവകോട്ടൈ താലൂക്കിലെ തച്ചൻകുറിച്ചിയിൽ ജനുവരി മൂന്നിന് ജല്ലിക്കെട്ട് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. തച്ചൻകുറിച്ചിയിൽ ജല്ലിക്കെട്ട് തമിഴ്‌നാട്ടിലെ ഈ വർഷത്തെ ആദ്യ ജല്ലിക്കെട്ടാണ്. അതിനാൽ തന്നെ കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാകും ജല്ലിക്കെട്ട് നടത്തുക.

പുതുക്കോട്ടൈ കളക്ടർ എം അരുണ ബുധനാഴ്ച സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി. കാളകളെ സൂക്ഷിക്കുന്ന സ്ഥലം, വാടിവാശൽ, ജല്ലിക്കെട്ട് കാണാനുള്ള വേദികൾ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം എന്നിവയെല്ലാം കളക്ടർ പരിശോധിച്ചു. സംസ്ഥാന സർക്കാർ 2026ൽ ജല്ലിക്കട്ട് നടത്താനായി പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (SOP) കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്കും സംഘാടകർക്കും കളക്ടർ നിർദേശം നൽകി. 1960ലെ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിനെതിരായ നിയമം 2017ലെ തമിഴ്‌നാട് ഭേദഗതി നിയമം എന്നിവയുടെ വ്യവസ്ഥകൾ പ്രകാരമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

ജില്ലാ ഭരണകൂടം, റവന്യൂ, മൃഗസംരക്ഷണം, ആരോഗ്യം, പൊതുമരാമത്ത്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പുകൾ എന്നിവയുടെയും സംഘാടക സമിതികൾ, കാള ഉടമകൾ, കാളകളെ മെരുക്കുന്നവർ എന്നിവരുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും സർക്കാർ നിർദേശത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.ജല്ലിക്കെട്ടിന് കൊണ്ടുവരുന്ന കാളകളുടെ ആരോഗ്യനില പരിശോധിക്കാനും പരിക്കേറ്റ മൃഗങ്ങൾക്ക് ചികിത്സ നൽകാനും വെറ്ററിനറി ടീമുകളെ വിന്യസിക്കും. ജല്ലിക്കെട്ട് പോരിനിറങ്ങുന്നവരുടെ ആരോഗ്യനില പരിശോധിക്കാനും പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാനും ആരോഗ്യവകുപ്പ് ടീമുകളെയും സ്ഥലത്ത് സജ്ജീകരിക്കും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നാൽ ആംബുലൻസുകളും സ്ഥലത്ത് ഉണ്ടാകും. മൃഗങ്ങൾക്കായി പ്രത്യേക ആംബുലൻസ് സൗകര്യങ്ങളും ഉണ്ടാകും.

കാളകൾ ഓടുന്ന സ്ഥലത്ത് കാണികൾക്ക് വേദിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇരട്ടവേലികൾ സ്ഥാപിക്കും. ഏകദേശം 600 കാളകളെ ജല്ലിക്കെട്ടിന് കൊണ്ടുവരുമെന്ന് കളക്ടർ എം അരുണ അറിയിച്ചു. പരിപാടിക്ക് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനായി സുരക്ഷാ പദ്ധതി തയ്യാറാക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, വിനർപു മാതാ ജല്ലിക്കെട്ട് കമ്മിറ്റി സംഘാടകർ വരാനിരിക്കുന്ന പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 2025ൽ ഏകദേശം 600 കാളകളും 350ൽ അധികം പേരും ജല്ലിക്കെട്ടിൽ പങ്കെടുത്തു. 4,500ൽ അധികം കാണികൾ എത്തിയിരുന്നു. 10 കാളയുടമകൾക്കും ജല്ലിക്കെട്ടിനിറങ്ങിയ ആറ് പേർക്കും നാല് കാണികൾക്കും പരിക്കേറ്റിരുന്നു. 2024ൽ നടന്ന പരിപാടിയിൽ 700ൽ അധികം കാളകൾ പങ്കെടുത്തു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.