പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു; വിഴിഞ്ഞം വാര്‍ഡില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍, ഓണക്കൂറിൽ 4, തദ്ദേശ തെരഞ്ഞെടുപ്പ് 12ന്‌

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു; വിഴിഞ്ഞം വാര്‍ഡില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍, ഓണക്കൂറിൽ 4, തദ്ദേശ തെരഞ്ഞെടുപ്പ് 12ന്‌

തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12ന്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡ് ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.സ്ഥാനാർഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ പത്രിക പിൻവലിക്കാനുള്ള സമയം അവ വസാനിച്ചപ്പോൾ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്. ഒരാൾ പത്രിക പിൻവലിച്ചതോടെയാണിത്.

എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നിന്ന് നാല് പേരാണ് ജനവിധി തേടുന്നത്. ജോസ് ടിപി തെളിയാമ്മേൽ, സിബി രാജീവ്, ശ്രീകാന്ത് എന്നിവരാണ് യഥാക്രമം യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർഥികളാകുന്നത്. ഓണക്കൂർ സ്വദേശി പൗലോസ് (മൈനോച്ചൻ ) സ്വതത്ര സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട് .

എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ഏക ഗ്രാമ പഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പത് പുലർച്ചെയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎസ് ബാബു മരണപ്പെട്ടത്. 2026 ജനുവരി 12 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരരംഗത്ത് നാല് സ്ഥാനാർഥികൾ

നിലമ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ നാല് സ്ഥാനാർഥികൾ മത്സര രംഗത്ത്. ആകെ ലഭിച്ച അഞ്ച് നാമനിർദ്ദേശ പത്രികയിൽ ഒന്ന് പിൻവലിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. ജനുവരി 12നാണ് ഈ വാർഡുകളിൽ തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ ജനുവരി 13ന് നടക്കും.

തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം തെരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ നിർണായകമാണ്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പാറ്റൂർ രാധാകൃഷ്ണൻ പിന്താങ്ങിയതോടെ കേവല ഭൂരിപക്ഷമെന്ന കടമ്പ കടക്കാൻ ബിജെപിക്ക് സാധിച്ചു. എന്നാൽ വിഴിഞ്ഞം പിടിച്ചാൽ സ്വതന്ത്ര സ്ഥാനാർഥികളെ ഒപ്പം കൂട്ടാതെ കേവല ഭൂരിപക്ഷം തികയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി.

സ്വതന്ത്രനായതിനാൽ പാർട്ടിയുടെ 51-ാമത്തെ പ്രതിനിധിയും വിഴിഞ്ഞത്ത് നിന്നുണ്ടായാൽ തീരുമാനങ്ങൾ ബിജെപിയുടെ സ്വന്തം നിലക്ക് നടപ്പാക്കാനാകും. വാർഡിലെ ചരിത്രം വെച്ച് ജയ സാധ്യത കുറവാണെന്ന് കണക്കുകൂട്ടുമ്പോഴും ഇപ്പോഴുണ്ടായ അനുകൂല സാഹചര്യം വിഴിഞ്ഞത്തും അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.