ബെംഗളൂരുവിൻ്റെ വികസനത്തിന് വേഗം പകരും
2026 ബെംഗളൂരുവിന് അതിനിർണായകം; 10 പാലങ്ങൾ പൂർത്തിയാകും, 1,000 കോടിയുടെ ആശുപത്രിക്ക് അനുമതി
ബെംഗളൂരു : ഐടി നഗരമായ ബെംഗളൂരുവിൻ്റെ തലവേദനയായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തുടരുകയാണ്. ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാക്കാൻ നിർമാണത്തിലിരിക്കുന്ന 12 പാലങ്ങളിൽ 10 പാലങ്ങൾ ഈ വർഷം പൂർത്തിയാകും. ബെംഗളൂരു നഗരത്തിലെ 12 ഫ്ലൈ ഓവറുകൾ, പാലങ്ങൾ, അണ്ടർപാസുകൾ എന്നിവയിൽ 10 എണ്ണത്തിന്റെ പണി 2026 ൽ പൂർത്തിയാകുമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) അവകാശപ്പെട്ടു.
ബെംഗളൂരുവിൻ്റെ വികസനത്തിന് വേഗം പകരാൻ 2020 മുതൽ ആരംഭിച്ച പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും ചെലവുമാണ് പല പദ്ധതികളും വൈകിപ്പിച്ചത്. ഈ സാഹചര്യം തുടരുന്നതിനിടെയാണ് 10 പാലങ്ങൾ ഈ വർഷം തുറക്കാനൊരുങ്ങുന്നത്. സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ജിബിഎ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വർഷം ബെംഗളൂരുവിൽ പത്ത് പദ്ധതികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, 2020ൽ ആരംഭിച്ച രണ്ട് ഗ്രേഡ് സെപ്പറേറ്ററുകളുടെ (റോഡുകൾ കൂട്ടിമുട്ടുന്നിടത്ത് മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കുന്നത്) നിർമാണം നാല് വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഇത് പൊതുജനങ്ങളിൽ വലിയ അതൃപ്തിയുണ്ടാക്കുന്നുണ്ട്. 2019ലും 2022ലും പ്രഖ്യാപിച്ച രണ്ട് പദ്ധതികൾക്ക് ഇതുവരെ തുടക്കമിടാൻ സാധിച്ചിട്ടില്ല. ജലഹള്ളി സർക്കിളിൽ ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ കാരണം നിർമാണം മുന്നോട്ട് പോകുന്നില്ല.
കെംഗേരി ഔട്ടർ റിങ് റോഡിലെ അന്നപൂർണ്ണേശ്വരി നഗറിലെ ഗ്രേഡ് സെപ്പറേറ്റർ നിർമാണവും 2022 മുതൽ മുടങ്ങിയിരിക്കുകയാണ്. പദ്ധതിയുടെ ചെലവ് 1.5 കോടി രൂപ വർധിച്ചതും പുതിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാൻ വൈകിയതുമാണ് പദ്ധതിയുടെ വേഗത തടസ്സപ്പെടാൻ കാരണം.
12 പദ്ധതികളിൽ നാലെണ്ണമെങ്കിലും വൈകാൻ കാരണം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണെന്ന് ജിബിഎ വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന പല പദ്ധതികൾ 2026ൽ പൂർത്തിയാകുമെന്ന ജിബിഎയുടെ അവകാശവാദത്തിൽ എഞ്ചിനീയർമാർക്കും പൊതുജനങ്ങൾക്കും സംശയമുണ്ട്. അനുമതികൾ കൃത്യസമയത്ത് ലഭിക്കുകയും ജോലികൾ നിശ്ചിത സമയക്രമത്തിൽ നടക്കുകയും ചെയ്താൽ മാത്രമേ പൂർത്തീകരണം സാധ്യമാകൂ.
എന്നാൽ ഭൂമി ഏറ്റെടുക്കൽ പലപ്പോഴും വൈകുന്നു. ചെലവ് വർധനവിന് പുതിയ അനുമതികൾ ആവശ്യമായി വരുന്നു. ഇതൊന്നും കൃത്യസമയത്ത് നടക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, കർണാടക മന്ത്രിസഭ ബെംഗളൂരുവിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 1,000 കോടി രൂപയുടെ ആശുപത്രിക്ക് അനുമതി നൽകി. ഇത് നഗരത്തിലെ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്ന കാര്യത്തിൽ സംശയമില്ല.
admin