ലൈഫ് ഭവന പദ്ധതി
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ അടുത്തമാസം പൂർത്തിയാകും; 4,76,076 വീടുകൾ കൈമാറി
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാകുന്നു. അടുത്തമാസത്തോടെ ഈ നേട്ടത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4,76,076 വീടുകള്‍ ലൈഫ് വഴി പണി പൂര്‍ത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയില്‍ ഇത് അഞ്ചു ലക്ഷം പൂര്‍ത്തിയാക്കും. 1,24,471 വീടുകളാണ് നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026ല്‍ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറിച്ചു കടക്കലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തില്‍ അഞ്ചില്‍ ഒരാള്‍ പാര്‍പ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ലോകത്ത് മതിയായ പാര്‍പ്പിട സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ഏകദേശം 160 കോടിയോളം വരുമെന്നാണ് കണക്ക്.
ഒരു തുണ്ട് ഭൂമി ഇല്ലാത്തവരെ മുതല്‍ സ്വന്തം ഭൂമിയില്‍ തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ വരെ ഉള്‍പ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്നത്തെ അതിന്‍റെ സമഗ്രതയില്‍ അഭിസംബോധന ചെയ്യുകയാണ് ലൈഫ് പദ്ധതിയിലൂടെ നാം ചെയ്തത്.രാജ്യത്തെ പല ഭവനപദ്ധതികളും നാമമാത്രമായ തുക മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നത്. ആവാസയോഗ്യമായ വീടുകള്‍ പണിയണമെങ്കില്‍ പണം മറ്റു വഴികളിലൂടെ കണ്ടെത്തേണ്ട സ്ഥിതി. ലൈഫ് മിഷന് കീഴില്‍ വീട് നിർമിക്കാന്‍ പര്യാപ്തമായ തുക യാഥാര്‍ഥ്യബോധത്തോടെ കണക്കാക്കി അത് കൈമാറുകയാണ് ചെയ്തത്.
ഭവന നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ നല്‍കുന്നുവെന്ന് മാത്രമല്ല, നിർമാണ സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളെ ലഭ്യമാക്കിയുമെല്ലാം ഭവനനിര്‍മ്മാണത്തെ പിന്നെയും സഹായിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവര്‍ക്കാണ് ആദ്യം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍, അഗതികള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തവര്‍, വിധവകള്‍ ഇവര്‍ക്കൊക്കെയായിരുന്നു മുന്‍ഗണന.
ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ ഒരു സര്‍ക്കാരിന്‍റെ കടമ എന്നത് ലോകത്താകെ പ്രസക്തമായ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ആ ചോദ്യത്തെ എല്‍ഡിഎഫ് അഭിസംബോധന ചെയ്തത് ലൈഫ് മിഷന്‍ പോലുള്ള സമഗ്രമായ ജനകീയ പദ്ധതികള്‍ വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
admin